തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് നിർവീര്യമാക്കി. അപകടകാരിയായ അമോണിയം അലർജിക്കും മരണത്തിനും വരെ സാധ്യത ഏറെയുള്ളതാണ്.
25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായെന്ന് ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപ്പറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും പറഞ്ഞു.
ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു